വീണ്ടും ഓര്‍മ്മയുടെ തുരുത്തില്‍-ക്ലാസ്സ്മേറ്റ്സ് 74

പദവികളോ പ്രൌഡിയോ കാലപ്പഴക്കമോ ഒന്നും സൌഹൃദബന്ധങ്ങളെ ദുര്‍ബലമാക്കിയില്ലെന്ന് തെളിയിച്ച് ഓര്‍മ്മയുടെ തുരുത്തില്‍ അവര്‍ വീണ്ടും ഒത്തുചേര്‍ന്നു. കോഴഞ്ചേരി സെന്റ് തോമസ് കോളേജിലെ 1974 ഫിസിക്സ് ബാച്ചിലെ 19 വിദ്യാര്‍ത്ഥികളും അവരുടെ കുടുംബങ്ങളും അവരെ പഠിപ്പിച്ച 5 അധ്യാപകരും. ഇതു രണ്ടാം തവണയാണ്‌ പഴയ വസന്തകാലത്തെ ഓര്‍മ്മിക്കാന്‍ അവര്‍ ഒത്തുകൂടുന്നത്. ക്ലാസ്സ്മേറ്റ്സ് 74. കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 31 നായിരുന്നു ആദ്യമായി അവര്‍ ഒത്തുചേര്‍ന്നത്. ഔപചാരിതകളൊന്നും പുലര്‍ത്താതെ പഴയ സംഭവങ്ങളും ഓര്‍മ്മകളും അയവിറക്കി 21 വിദ്യാര്‍ത്ഥികളും അവരുടെ കുടുംബാംഗങ്ങളും ഏതാനും അധ്യാപകരും മാത്രമാണ്‌ പ്രഥമ സംഗമത്തിലെ ഒത്തുചേരലില്‍ സന്നിഹിതരായത്.
36  പേരാണ്‌ 1974 ലെ ഫിസിക്സ് ബാച്ചില്‍ ഉണ്ടായിരുന്നത്. പലരും ഇന്നു പലയിടങ്ങളില്‍. ഭൂരിപക്ഷം പേരും വിദേശത്ത്. അവരില്‍ ഭൌതികതയുടെ വക്താവായ ശാസ്ത്രജ്ഞനും ആത്മീയതയുടെ വക്താവായ പുരോഹിതനും സര്‍ക്കാര്‍ ജോലിക്കാരും ജോലിയില്‍ നിന്നും വിരമിച്ചവരും വീട്ടമ്മമാരും ഉണ്ടായിരുന്നു. ഗള്‍ഫ് ന്യൂസിന്റെ സ്പോര്‍ട്സ് എഡിറ്റര്‍മാരായ കെ.ടി മാത്യു മാത്രം നാലു വര്‍ഷങ്ങള്‍ക്കു മുന്‍പ് അവരെ വിട്ടുപോയി.

അന്നത്തെ ബാച്ചിലെ വിദ്യാര്‍ത്ഥികളില്‍ ഇന്നു കോഴഞ്ചേരിയില്‍ ബിസിനസ്സുകാരനായ രഘുനാഥ ഭക്തനും കോളേജിലെ പ്രിന്‍സിപ്പല്‍ കൂടിയായ ജോസഫ് ഫിലിപ്പുമാണ്‌ കഴിഞ്ഞ വര്‍ഷം ഇത്തരമൊരു സംഗമത്തിന്‌ ആദ്യമായി മുന്‍കൈ എടുത്തത്.

അന്ന് വരാന്‍ കഴിയാതിരുന്ന പലരും ഈ സംഗമത്തിന്‌ എത്തിച്ചേര്‍ന്നു. ഇതില്‍ പങ്കെടുക്കാനായി മാത്രം വിദേശത്തു നിന്നും വന്നവരുമുണ്ട്. ഒരുപാടു കാലം നാസയിലെ ശാസ്ത്രജ്ഞനായിരുന്ന തോമസ് വര്‍ഗീസ് ആയിരുന്നു ഏവരുടേയും ശ്രദ്ധാകേന്ദ്രം. കുശലാന്വേഷണത്തിനായി പഴയ സഹപാഠികള്‍ അദ്ധേഹത്തിന്റെ അരികില്‍ ഒത്തുകൂടി. അമേരിക്കന്‍ ജീവിതവും നാസയിലെ അനുഭവങ്ങളും തന്റെ പുതിയ മേഖലയായ ചന്ദ്രായന്‍ പദ്ധതിയുടെ വിശേഷങ്ങളും പങ്കുവെച്ച് അദ്ധേഹം അവര്‍ക്കിടയില്‍ പഴയ തോമസ്സായി.

നല്ല അദ്യാപകന്റെ സംതൃപ്തി എന്നു പറയുന്നത് അദ്ധേഹം പഠിപ്പിച്ച വിദ്യാര്‍ത്ഥികള്‍ നല്ല നിലയില്‍ ജീവിക്കുന്നു എന്നതാണെന്ന് അന്നത്തെ അധ്യാപകനായിരുന്ന പ്രഫ. സാമുവല്‍ ജോസഫ് ഓര്‍മ്മിച്ചു. തങ്ങളൊക്കെ വിദ്യാര്‍ത്ഥികളായിരുന്ന കാലത്ത് പ്രിന്‍സിപ്പല്‍മാരെ ഭയന്നിരുന്നുവെങ്കില്‍ ഇന്നത്തെ പ്രിന്‍സിപ്പല്‍മാര്‍ക്ക് വിദ്യാര്‍ത്ഥികളെയാണ്‌ ഭയമെന്ന അന്നേരത്തെ തോമസ് വര്‍ഗീസിന്റെ പരാമര്‍ശം എല്ലാവരിലും ചിരിപടര്‍ത്തി. 2 അധ്യാപകരുടെ നടുവിലിരിക്കുമ്പോള്‍ താന്‍ യേശുക്രിസ്തുവാണോ എന്നു തോന്നിപോകുന്നു എന്ന് മാര്‍ത്തോമാ സന്നദ്ധ സുവിശേഷ സംഘം മുന്‍ സഞ്ചാര ശുശ്രൂഷകന്‍ റവ. എം പി ജോര്‍ജ്ജിന്റെ കമന്റ്. ഇടതും വലതുമിരിക്കുന്ന അദ്ധ്യാപകരെ നോക്കിയായിരുന്നു അദ്ധേഹത്തിന്റെ കമന്റ്.

കോളേജ് പ്രിന്‍സിപ്പലായ തങ്ങളുടെ സഹപാഠിക്ക് എല്ലാവരും ആശംസയേകി. കഴിഞ്ഞ വര്‍ഷത്തെ സംഗമത്തിനു ശേഷം ജീവിതത്തില്‍ സംഭവിച്ച മാറ്റങ്ങളും പഴയ കലാലയ ജീവിതത്തിലെ അവിസ്മരണീയ മുഹൂര്‍ത്തങ്ങളും പരസ്പരം പങ്കുവെച്ചു. പഴയ ക്ലാസ് മുറിക്കു മുന്നിലെ കാറ്റാടി മരച്ചുവട്ടില്‍ ഫോട്ടോയെടുക്കന്‍ അവര്‍ പരസ്പരം മത്സരിച്ചു. തങ്ങളുടെ പഴയ ക്ലാസ്മുറിയില്‍ ഊണും കഴിഞ്ഞ് എല്ലാവരും പരസ്പരം പിരിഞ്ഞു. ഇനി അടുത്ത വര്‍ഷം ഒരിക്കല്‍ കൂടി ഒത്തുചേരാമെന്ന ഉറപ്പോടെ….

ലേഖനത്തിനു കടപ്പാട്: മലയാള മനോരമ.
ചിത്രങ്ങള്‍ ഞാനെടുത്തതു തന്നെ.

3 പ്രതികരണങ്ങള്‍

  1. കോഴഞ്ചേരിയിലെ ബിസിനസ്സുകാരനായ രഘുനാഥ ഭക്തന്‍ എന്റെ അച്ചന്‍ ആണ്‌. അച്ചന്റെ കൂടെ പോയപ്പോള്‍ പകര്‍ത്തിയ ചിത്രങ്ങള്‍. നല്ല ഒരനുഭവം തന്നെയായിരുന്നു ഇത്.

  2. വല്ലാത്തൊരു അനുഭവം തന്നെയായിരിക്കും ..പഴയ കൂട്ടുകാരൊക്കെ ഇത്രയും കാലത്തിനു ശേഷവും ഒത്തു കൂടുകയെന്നത്‌..

    കാലം വരുത്തിയ മാറ്റങ്ങള്‍ മറന്ന് പഴയ ക്ലാസ്‌ മുറികള്‍…

    നൊസ്റ്റാള്‍ജിക്‌..

  3. അതൊരു അനുഭവം തന്നെയാണേയ്. ഈയ്യിടെ ഞങ്ങള്‍ ബാച്ചികളും പതിനെട്ടുവര്‍ഷങ്ങള്‍ക്കുശേഷം ഒരുമിച്ചു. പലര്‍ക്കും ആദ്യം മനസ്സിലായില്ല. അതൊരു ഫോട്ടോ പോസ്റ്റായിട്ട് ദാ ഇവിടെ ഇട്ടിരുന്നു.
    http://retinopothi.blogspot.com/2008/02/blog-post.html

ഒരു മറുപടി കൊടുക്കുക